നിഷ്കളങ്കതയെന്ന ഗൃഹാതുരത്വം


തിമിർത്തു പെയ്യുന്ന വർഷത്തേയും കോരിച്ചൊരിയുന്ന ഇടവപ്പാതിയേയും അനുഭൂതിയായ് പെയ്തിറങ്ങുന്ന ആഷാഢത്തേയും ഒരുപോലെ പ്രണയിച്ചിരുന്നൊരു നാളെനിക്കുണ്ടായിരുന്നു, അവർക്കൊപ്പം നൃത്തം വെച്ചൊരു ബാല്യമെനിക്കുണ്ടായിരുന്നു. ഹിമ കണങ്ങളാൽ മൂടപ്പെട്ടൊരു പ്രഭാതത്തെ പുൽകി നടന്നൊരു കൗമാരമെനിക്കുണ്ടായിരുന്നു,  ആദിത്യൻ രൗദ്ര ഭാവത്തിലെത്തുന്ന മീനമാസ പുലരികളെ ചെറുത്തുതോൽപ്പിച്ചതും എൻ ബാല്യം തന്നെ. തളിരിട്ട പുൽനാമ്പുകളെ പുൽകി വയലോരങ്ങളിലും,  ഝഷങ്ങൾ നീന്തി തുടിക്കുന്ന പൊയ്കകളിൽ അവരോടൊപ്പം നീന്തിക്കുളിച്ചും, പക്ഷിമൃഗാദികളോട് മത്സരം വെച്ചും, വൃക്ഷങ്ങളോട് മൽപ്പിടുത്തം നടത്തി ഫലങ്ങളെ സ്വന്തമാക്കിയും പകലുകൾ ആഘോഷമാക്കിയൊരു കാലം ഉണ്ടായിരുന്നു. ഇന്നതോർമ്മകൾ മാത്രമായ് അവശേഷിക്കുന്നു..... ഇന്നും വർഷവും വേനലും ഇടവപ്പാതിയും ആഷാഢവും കണ്മുന്നിലൂടെ കടന്ന് പോകുന്നുവെങ്കിൽപ്പോലും അവയൊന്നും ആസ്വദിക്കാൻ പറ്റാതായിരിക്കുന്നു ഒഴിവ് സമയങ്ങൾ യന്ത്രങ്ങൾക്കടിമപ്പെട്ടു പോയിരിക്കുന്നു.... ലോകം മുഴുവൻ കാണാവുന്ന എന്നാൽ ചുറ്റുമുള്ളതൊന്നും കാണാനാവാത്ത ഒരു അഞ്ചരയിഞ്ച് ചതുരക്കട്ടയിലേക്കായി ജീവിതം ഒതുങ്ങിപ്പോയിരിക്കുന്നു.... 

നിഷ്കളങ്കതയ്ക്ക് നീ ചാർത്തി നൽകിയ പേരോ കാലമേ ഗൃഹാതുരത്വം. കളികളില്ല കരച്ചിലുകളില്ല ചിരികളില്ല കപടമായ ഒരു പുഞ്ചിരി മാത്രം സ്വന്തം. "Maturity is all about losing your innocence"

നിഷ്കളങ്കതയെന്ന ഗൃഹാതുരത്വം നിഷ്കളങ്കതയെന്ന ഗൃഹാതുരത്വം Reviewed by on 23:32 Rating: 5

4 comments:

Powered by Blogger.